ക്ഷേത്ര ഐതീഹ്യം

ആദികാലം മുതലേ ഇവിടെ മഹാദേവനെ ഉപവസിച്ചിരുന്നു. അക്കാലത്ത് പാഴൂർ പടിപ്പുരയിൽ നിന്നും ബ്രഹ്മ്മശ്രേഷ്ഠനായ തമ്പുരാന്റെ വരവാണ് ദേവിയുടെ ആവിർഭാവത്തിനു കാരണമായിത്തീർന്നത്‌. തമ്പുരാന്റെ ഉപാസനാമൂർത്തിയായിരുന്നു ദേവി. തമ്പുരാൻ വടക്ക് ദിക്കിൽ നിന്നും ഇവിടെയെത്തി ഈ സങ്കേതത്തിന് തെക്കുഭാഗത്തുള്ള നെടുനാഗപ്പള്ളിയിൽ അധിവസിച്ചു. പിൽകാലത്ത് ജന്മദേശത്തേക്ക് തിരികെപ്പോകുന്ന അവസരത്തിൽ തന്റെ ഉപാസനാമൂർത്തിയുടെ ബിംബം കൂടി എടുത്തുകൊണ്ടുപോയി യാത്രാ മദ്ധ്യേ ഇവിടെ എത്തിയപ്പോൾ മഹാദേവചൈതന്യത്താൽ വിഗ്രഹം കന്നി രാശിയിലുള്ള കുളത്തിൽ പതിക്കാനിടയായി. വളരെ പണിപ്പെട്ടെങ്കിലും തമ്പുരാന് വിഗ്രഹം തിരികെയെടുക്കുവാൻ കഴിഞ്ഞില്ല. വിഷണ്ണനായ തമ്പുരാൻ തിരികെ പോയി. പിൽകാലത്ത് നാലുവീട്ടിൽ കുടുംബത്തിൽപ്പെട്ടവർ ആ കുളം വെട്ടിയപ്പോൾ ആയുധംകൊണ്ട് ബിംബത്തിനു മുറിവ് സംഭവിക്കുകയും മുറിവിൽ നിന്നും രക്തം ഒളിക്കുകയും ഉണ്ടായി. അങ്ങനെ ദേവീ ചൈതന്യം തിരിച്ചറിഞ്ഞു ആ വിഗ്രഹം എടുത്ത് ആരാധിക്കുകയും ചെയ്തു. കുളം വെട്ടിയപ്പോൾ ഉള്ള വിഗ്രഹമായതിനാൽ വെട്ടിക്കുളങ്ങര എന്ന പേരുണ്ടായി. ആ കുളം എല്ലാ പൗരാണിക വിശുദ്ധിയും നിലനിർത്തി സംരക്ഷിച്ചു പോകുന്നു.
ആധിപരാശക്തിയും ചൈതന്യപ്രദായിനിയും കരുണാമൂർത്തിയുമായ ശ്രീ കാർത്ത്യായനി ദേവി ഇവിടെ കുടികൊള്ളുന്നു. ഹൃദയം നൊന്തുവിളിക്കുന്ന ഏതൊരു ഭക്തനും അനുഗ്രഹവർഷം ചൊരിയുന്ന അമ്മ വെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ വാണരുളുന്നു.